ലോകത്ത് ഏറ്റവും വിനാശം വിതച്ച യുദ്ധമാണ് രണ്ടാം ലോകമഹായുദ്ധം. ആ യുദ്ധകാലത്ത് സാധാരണക്കാർ അനുഭവിച്ച യാതനകളെ ഏറ്റവും ഹൃദയസ്പർശിയായി അവതരിപ്പിച്ചത് ഒരു ഡയറി ആയിരുന്നു – ആൻ ഫ്രാങ്ക് എന്ന യഹൂദ പെൺകുട്ടിയുടെ ഡയറി.
യഹൂദരെ ഒന്നടങ്കം ഇല്ലാതാക്കാൻ ഇറങ്ങിത്തിരിച്ച ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെ ഭയന്ന് ആംസ്റ്റർഡാമിലെ ഒരു ഒളിയിടത്തിലായിരുന്നു ആൻ ഫ്രാങ്കും കുടുംബവും താമസം, 1942 മുതൽ 1964 വരെ. അക്കാലത്ത് താൻ അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ ആൻ ഡയറിയിൽ കുറിച്ചു വച്ചു. അത് പിന്നീട് ചരിത്രമായി – യുദ്ധകാലത്തെ നാസി ക്രൂരതകളുടെ ചരിത്രം, കോൺസൻട്രേഷൻ ക്യാമ്പുകളിലെ നിരപരാധികളായ യഹൂദരുടെ ദുരിതങ്ങളുടെ ചരിത്രം, യുദ്ധം കാരണം കഷ്ടപ്പെടുന്ന സാധാരണക്കാരുടെ ചരിത്രം.
ജർമനിയിൽ ജനിച്ച് ഹോളണ്ടിൽ വളർന്ന ആൻ ഫ്രാങ്കിന് പതിമൂന്നാം പിറന്നാൾ ദിനത്തിലാണ് ആ ഡയറി സമ്മാനമായി ലഭിക്കുന്നത്. ‘കിറ്റി’ എന്ന് ഓമനപ്പേരിട്ട ഡയറിയിൽ 1942 ജൂൺ 14 മുതൽ അവൾ എഴുതിതുടങ്ങി – ഏറെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് കത്ത് എഴുതുന്നതുപോലെ. ( കിറ്റി എന്ന പേരിലുള്ള ഒരു സുഹൃത്ത് ആനിനുണ്ടായിരുന്നു. നന്നായി പടം വരച്ചിരുന്ന കിറ്റിയെ ആൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതാവാം ഡയറിക്ക് ആ പേരിടാൻ കാരണം.)
മുതിർന്ന ഒരാളെപ്പോലെയാണ് ആൻ ഫ്രാങ്ക് എഴുതിയതും സംസാരിച്ചതും. ഒരു പതിമൂന്നുകാരിയുടെ ഡയറിക്കുറിപ്പുകളാണ് അവയെന്ന് പലരും വിശ്വസിച്ചിരുന്നില്ല. അത്രയ്ക്ക് വിശാലമായിരുന്നു ആനിന്റെ ഭാവനയും കാഴ്ചപ്പാടുകളും. ഒളിയിടത്തിൽ നിന്ന് ഏതുനിമിഷവും പിടിക്കപ്പെടാമെന്നും മരണം ഉറപ്പാണെന്നും ആനിന് അറിയാമായിരുന്നു. എന്നാൽ, ജീവിതത്തോടുള്ള അടങ്ങാത്ത കൊതി അവൾക്ക് ധൈര്യം പകർന്നു. ആത്മവിശ്വാസം മുറ്റിയതായിരുന്നു അവളുടെ വാക്കുകൾ. ഒരു കൗമാരക്കാരിയുടെതിനേക്കാൾ ഉയർന്നതും പക്വവുമായിരുന്നു ആനിന്റെ കാഴ്ചപ്പാട്.
രാജ്യങ്ങൾ ഒന്നൊന്നായി കീഴടക്കി ഹിറ്റ്ലർ യഹൂദവംശത്തെ കൊന്നൊടുക്കുന്ന കാലം. ഒരു ദിവസം ആനിന്റെ ചേച്ചി മാർഗോട്ട് ഫ്രാങ്കിന് ഒരു കത്ത് വന്നു. ജർമ്മനിയിലെ ലേബർ ക്യാമ്പിൽ ഹാജരാകാനുള്ള ഉത്തരവായിരുന്നു അത്. കോൺസൻട്രേഷൻ ക്യാമ്പുകളിലെ കൊടിയ പീഡനത്തെക്കുറിച്ച് അറിയാമായിരുന്ന ഫ്രാങ്ക് കുടുംബം ഉടൻ ഒളിത്താവളത്തിലേക്ക് താമസം മാറി. രാവും പകലും തിരിച്ചറിയാനാവാത്ത അവിടെ രണ്ടു വർഷക്കാലം അവർ ജീവിച്ചു. 1944 ഓഗസ്റ്റ് ഒന്നിനാണ് ആൻ തന്റെ ഡയറിയിൽ അവസാനമായി എഴുതിയത്.
ഓഗസ്റ്റ് നാലിന് ജർമ്മൻ സൈനികർ ഒളിത്താവളത്തിൽനിന്ന് ഫ്രാങ്ക് കുടുംബത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഫ്രാങ്ക് കുടുംബത്തെ ബീർകന്യൂ എന്ന സ്ഥലത്തെ നാസി ക്യാമ്പിലാണ് കൊണ്ടുപോയത്. അവിടെവച്ച് ആനിന് സ്കാബീസ് എന്ന രോഗം പിടിപെട്ടു. പിന്നീടാണ് ആൻ ഫ്രാങ്കിനെ ബർഗൻ ബൽസയിലെ ക്യാമ്പിൽ എത്തിക്കുന്നത്. അവിടെവച്ച് ആനും സഹോദരിയും ടൈഫസ് പിടിപെട്ട് മരിച്ചു.
കോൺസൻട്രേഷൻ ക്യാമ്പിൽ നിന്നു ജീവനോടെ തിരിച്ചെത്തിയത് ആനിന്റെ പിതാവ് ഓട്ടോ ഫ്രാങ്ക് മാത്രം. ഒളിയിടത്തിൽ നിന്നു കണ്ടെടുത്ത ആനിന്റെ ഡയറി അദ്ദേഹം 1947ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആനിന്റെ കുടുംബം താമസിച്ച ആംസ്റ്റർ ഡാമിലെ ഒളിസങ്കേതം 1960ൽ മ്യൂസിയമാക്കി മാറ്റി. സ്വന്തം ഡയറിലൂടെ ‘ഇതിഹാസം’ രചിച്ച ബാലികയുടെ ഓർമ്മ പുതുക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കോടിക്കണക്കിന് ആളുകളാണ് വർഷം തോറും അവിടെയെത്തുന്നത്.
